ചരിത്രം തിരുത്തിയെഴുതുന്നു; പൈക പ്രക്ഷോഭം ഇനി ഒന്നാം സ്വാതന്ത്ര്യസമരം

ചരിത്രം തിരുത്തിയെഴുതുന്നു; പൈക പ്രക്ഷോഭം ഇനി ഒന്നാം സ്വാതന്ത്ര്യസമരം..

ഇന്ത്യാചരിത്രം തിരുത്തിയെഴുതുന്നു. ‘ശിപായി ലഹള’ എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാർ നാമകരണം ചെയ്തതും 1857ൽ ഇന്ത്യൻ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയർത്തിയതുമായ സമരം ഇനി മുതൽ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല. മറിച്ച്, 1817ൽ ഒഡീഷയിൽ നടന്ന ‘പൈക ബിദ്രോഹ’ (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ പ്രഖ്യാപിച്ചു.

രാജ്യം മുഴുവൻ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങൾ നിർമിക്കാൻ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. ‘വിദ്യാർഥികൾ യഥാർഥ ചരിത്രമാണു പഠിക്കേണ്ടത്. ചരിത്ര പുസ്തകങ്ങളിൽ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരിൽ ‘പൈക ബിദ്രോഹ’ അറിയപ്പെടും’– ജാവഡേക്കർ വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രി നവീൻപട്നായിക് ഈ ആവശ്യം ഉന്നയിച്ചു നേരത്തേ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

പൈക ലഹള (1817)
പൈക സമുദായത്തിനു ഗജപതി രാജാക്കന്മാർ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നൽകിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ൽ ഒഡീഷ കീഴടക്കിയതോടെ കർഷകർക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിർത്തലാക്കി. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി. ബക്‌ഷി ജഗബന്ധുവിന്റെ നേതൃത്വത്തിൽ 1817ൽ കമ്പനിക്കെതിരായി സായുധലഹള പൊട്ടിപ്പുറപ്പെട്ടു. ആദിവാസികളും ഇവരോടൊപ്പം ചേർന്നു. തുടക്കത്തിൽ പൈക സൈന്യത്തിനു മുന്നേറാൻ കഴിഞ്ഞെങ്കിലും കമ്പനി സൈന്യം മേധാവിത്വം തിരികെപ്പിടിച്ചു. നൂറുകണക്കിനു പൈക സൈനികരെ വധിച്ചു. ജഗബന്ധുവടക്കം അനേകം പേരെ ജയിലിലടച്ചു.