ആർ.എസ്.എസ്. കേരളത്തിൽ

സംസ്ഥാനത്ത് 1000 ഗ്രാമങ്ങളില്‍ കൂടി സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കും : പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷത്തോടെ സംഘപ്രവര്‍ത്തനം എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംഘത്തിന്റെ നിത്യ പ്രവര്‍ത്തനം 4600 പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. പ്രതിവാര പ്രവര്‍ത്തനങ്ങളടക്കം 5063 സ്ഥലങ്ങളിലാണ് നിലവില്‍ സംഘപ്രവര്‍ത്തനം നടക്കുന്നത്.

ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷം സംഘ പ്രവര്‍ത്തനം എത്തിക്കും. സംഘ പ്രവര്‍ത്തനം കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ സംഘാനുകൂല സാഹചര്യമാണ് ഇന്നുള്ളത്. പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ 14 റവന്യൂ ജില്ലകളെ 37 സംഘജില്ലകളായും 11 വിഭാഗുകളായും പുനര്‍ ക്രമീകരിച്ചത് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ഭാരതത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെട്ടതാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതാണ്. അതില്‍ ആശങ്കപ്പെടുന്ന സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് അഭിപ്രായ സമന്വയം രൂപപ്പെടണം. അദ്ദേഹം പറഞ്ഞു. സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ സമയ പ്രവര്‍ത്തകരായ പ്രചാരകന്മാര്‍ സംഘ ആശയമുള്ള വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതീയ മസ്ദൂര്‍സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രചാരകനാണ് ഇന്ന് സംഘത്തിന്റെ പ്രാന്ത പ്രചാരകായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിയോഗങ്ങള്‍ സംഘ പ്രവര്‍ത്തനത്തില്‍ സാധാരണമാണ്.

ബിജെപിയിലേക്ക് പുതുതായി പ്രചാരകനെ നിയോഗിച്ചത് ഇതേ കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. സംഘ സ്വയം സേവകര്‍ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരുന്നു. തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം മാത്രമല്ല പൗരസമൂഹത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്. സംഘം തെരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തിന്റെ ജില്ലാഉപരി കാര്യകര്‍ത്താക്കളും വിവിധക്ഷേത്രങ്ങളുടെ പ്രാന്തീയ തല സംഘടനാ കാര്യദര്‍ശിമാരും അടക്കം 585 പേര്‍ ദ്വിദിന വാര്‍ഷിക ബൈഠക്കില്‍ പങ്കെടുത്തു.

ഹരിതകേരളം സുന്ദരകേരളം എന്ന ലക്ഷ്യപൂര്‍ത്തിക്കായി പരിസ്ഥിതി-കാര്‍ഷിക-ജലസംഭരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും, പൗരാവകാശവും ജനാധിപത്യവും നിഷേധിക്കുന്ന സിപിഎം സെല്‍ ഭരണത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നുമുള്ള രണ്ടു പ്രമേയങ്ങള്‍ വാര്‍ഷിക ബൈഠക്കില്‍ അംഗീകരിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, അഖില ഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
കടപ്പാട് : വിശ്വാസംവാദകേന്ദ്രം, കേരളം