Kerala Budget 2023-24

An Analysis

Kerala Budget 2023-24
Presented by Finance Minister KN Balagopal on 03.02.2023

സംസ്ഥാന ബജറ്റ് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതീക്ഷകളെ നിരാശപ്പെടുത്തുന്നതാണ്. ബജറ്റ് ഒരു വരവ് ചെലവ് കണക്കല്ല. ഒരേ സമയം രാഷ്ട്രീയ രേഖയും നയരേഖയും ആകേണ്ടതാണ്. എന്നാൽ ഈ ബജറ്റ് ഒരു രാഷ്ട്രീയ രേഖ മാത്രമാണെന്നു പറയേണ്ടി വരും. കേരളം ഇതു വരെ നേരിടാത്ത കനത്ത ധനകാര്യ തകർച്ചയാണ് നേരിടുന്നത്. ഇക്കാര്യം ബജറ്റിനു മുൻപ് ധനമന്ത്രി സമ്മതിച്ചതാണ്. സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി മറച്ചുവയ്ക്കാനോ അതു സംബന്ധിച്ച വസ്തുതകൾ തമസ്കരിക്കാനോ മുൻ കാലങ്ങളിൽ ധനമന്ത്രിമാർ ശ്രമിച്ചിരുന്നു. അതിൽനിന്ന് വ്യത്യസ്തമായ സമീപനമാണ് ബാലഗോപാൽ സ്വീകരിച്ചിരുന്നത്. എന്നാൽ ബജറ്റിൽ ധനകാര്യ പ്രതിസന്ധി എന്ന ഒരു വസ്തുത ഉണ്ടെന്ന് അംഗീകരിക്കാത്ത രാഷ്ട്രീയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ബജറ്റിൽ ഏറെ പോരായ്മകളുണ്ട്. അധിക വിഭവ സമാഹരണത്തിന് ഈ ബജറ്റിലും പുതിയ വഴികളില്ല. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലും മൗനം പുലർത്തുന്നു. ധനസമാഹരണത്തിനു കണ്ടെത്തിയ വഴി പെട്രോളിന് ഏർപ്പെടുത്തിയ 2 ശതമാനം സെസ്സാണ്. അതിലൂടെ 750 കൊടി അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഇവിടുത്തെ സാധാരണക്കാർക്കു മേൽ കനത്ത ഭാരം സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. മറ്റു വികസന പദ്ധതികൾക്കും വളരെ കുറച്ചു തുക മാത്രമാണ് നീക്കിവച്ചിരിക്കുന്നത്.

ഇവിടുത്തെ ബഹുഭൂരിപക്ഷം പേരും ഇരുചക്രവാഹന ഉടമകളാണ്. അവർക്കു മേൽ നികുതിഭാരം അടിച്ചേൽപിക്കുന്നതിലൂടെ സംസ്ഥാനത്ത് വരാനിരിക്കുന്നത് കടുത്ത വിലക്കയറ്റമായിരിക്കും. ഇത്തരത്തിൽ നികുതി വർധനയ്ക്കുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. കോവിഡ് മഹാമാരിയിൽ നട്ടം തിരിഞ്ഞിരിക്കുന്ന സാധാരണക്കാർക്കു മേലാണ് ഈ ഭാരം കയറ്റി വയ്ക്കുന്നത്. വിഭവ സമാഹരണത്തിന്റെ പേരിലാണ് സാധാരണക്കാർക്കു നേരെ അധിക നികുതിഭാരം കയറ്റിയിരിക്കുന്നത്.

വികസന പ്രഖ്യാപനങ്ങളുടെ പ്രളയമാണ് ഈ ബജറ്റിന്റെ മറ്റൊരു സവിശേഷത. എന്നാൽ അതിനുള്ള വിഭവങ്ങൾ എവിടെ? അവ സംബന്ധിച്ച് അവ്യക്തതയുണ്ട്. അതിന്റെ ഉത്തരത്തിന് ധനമന്ത്രി ആശ്രയിക്കുന്നത് കിഫ്ബിയെയാണ്. എന്നാൽ കിഫ്ബിയുടെ നിലനിൽപു തന്നെ സംശയാസ്പദമാണ്. പിന്നെ എങ്ങനെയാണ് കിഫ്ബിയെ ആശ്രയിച്ച് വികസന പ്രഖ്യാപനങ്ങൾ നടത്താനാവുകയെന്നു മനസ്സിലാവുന്നില്ല.

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു പാക്കേജ് ബജറ്റിൽ പറഞ്ഞിട്ടുണ്ട്. അത് സ്വാഗതാർഹമാണ്. എന്നാൽ അതിനു മാറ്റിവച്ച തുക വളരെ കുറവാണ്.

സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധിയേയും അതിന്റെ കാരണങ്ങളെയും അവലോകനം ചെയ്ത് മുൻ എൽഡിഎഫ് സർക്കാർ ഒരു ധവളപത്രം പുറത്തിറക്കിയിരുന്നു. എന്നാൽ മുൻകാലങ്ങളിലെപ്പോലെ ഈ ബജറ്റും ആ ധവളപത്രത്തിലെ കണ്ടെത്തലുകളെക്കുറിച്ച് മൗനം പാലിക്കുകയാണ്.

ഈ ബജറ്റിന്റെ ഏറ്റവും വലിയ തകരാർ സാധാരണക്കാരന് പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്നതു മാത്രമല്ല അവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നുവെന്നതുമാണ്. പെട്രോൾ–ഡീസൽ വിലയിലെ സെസ് സൃഷ്ടിക്കുന്ന അമിതഭാരത്തിനു പുറമെ ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചിരിക്കുകയാണ്. ഇത് ഭൂമിയുടെ ക്രയവിക്രയങ്ങളെ തടസ്സപ്പെടുത്തുമെന്നതിൽ തർക്കമില്ല. ആധാരം എഴുത്തു പോലെയുള്ള മേഖലയെയും സ്തംഭിപ്പിക്കും. നിർമാണ മേഖലയിലും ഈ സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. കോവിഡ് കഴിഞ്ഞ് കരകയറി വരുമ്പോഴാണ് ഈ ഇരുട്ടടി. അസംഘടിത തൊഴിലാളികളിൽ വലിയൊരു വിഭാഗം ഈ രംഗത്താണ്. അവരുടെ കുടുംബങ്ങൾ അനിശ്ചിതത്വത്തിലാകാൻ പോവുകയാണ്.

പല കാര്യങ്ങളിലും ബജറ്റ് മൗനം പാലിക്കുന്നു. അതിനു പുറമെയാണ് വിലക്കയറ്റ ഭീഷണി. പൊതുജനാരോഗ്യരംഗത്തും പ്രതീക്ഷിക്കാൻ ഒന്നുമില്ല. സർക്കാർ ആശുപത്രികളിൽ പുതിയ ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്നില്ല. പേവിഷബാധയ്ക്കുള്ള വാക്സീൻ ഉൾപ്പെടെയുള്ള മരുന്നുകൾ ഇല്ല. അതിനെക്കുറിച്ചൊന്നും ബജറ്റ് പറയുന്നില്ല. കോവിഡിനു ശേഷം ധനസ്ഥിതി മെച്ചത്തിലായി എന്ന ധാരണയാണ് ധനമന്ത്രി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വസ്തുത അതല്ല. കോവിഡിനു മുൻപത്തെ ജിഡിപിയിലേക്ക് എത്തുന്നതേയുള്ളു. അതു വളർച്ചയായി കാണാൻ കഴിയില്ല. ധന ധൂർത്ത് തടയാനുള്ള നടപടികൾ ഇല്ല അനാവശ്യ ബ്യൂറോക്രസി, തസ്തികകൾ പുറം വാതിൽ നിയമനങ്ങൾ എന്നിവയ്ക്കു നേരെയും ബജറ്റ് മൗനം പാലിക്കുന്നു.