‘മദര്‍ തെരേസാ’ മോഡല്‍ ‘സേവാ’ പ്രവര്‍ത്തനം ചെയ്യരുത്: മോഹന്‍ ഭഗവത്

(2015 ഫെബ്രുവരി 23 ന് രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു സേവാ കേന്ദ്രത്തിലെ ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണം)
സന്നിഹിതരായ അമ്മമാരെ, സഹോദരിമാരേ, സുഹൃത്തുക്കളെ, വാസ്തവത്തില്‍ ഇവിടെ നടക്കുന്ന സദ്‌സേവയ്ക്ക് ഒട്ടേറെപ്പേര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ എന്റെ പങ്ക് ഇവിടെ സംസാരിക്കുക എന്നതു മാത്രമാണ്, രാജ്യമെമ്പാടും സഞ്ചരിക്കുന്നതിനിടെ ഞാന്‍ ചെയ്യാറുള്ളത് അതുമാത്രമാണ്. എന്റെ പക്കലുള്ളതുകൊണ്ടേ എനിക്ക് സേവനം ചെയ്യാനാവൂ, അതിനാല്‍ ഞാന്‍ പ്രഭാഷണം നടത്തുന്നു. ഞാന്‍ പ്രസംഗിക്കാന്‍ വേണ്ടിമാത്രം നിങ്ങളോടു പ്രസംഗിക്കുകയല്ല; ഇതെന്റ സേവയാണ്. നിങ്ങളിവിടെ വന്നു കാണുമ്പോള്‍, അല്ലെങ്കില്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍, അവരും സമൂഹത്തില്‍ സേവകരായി മാറും. കാരണം ഇവിടെ നടക്കുന്നത് സേവനത്തിന്റെ വിശേഷഭാവമാണ്. മഹാഭാരത യുദ്ധത്തിനു ശേഷം യുധിഷ്ഠിരന്‍ രാജസൂയം നടത്തി. അവിടെ വന്ന ഒരു കീരി നിലത്ത് കിടന്നുരുണ്ടു. അതിന്റെ പാതി ശരീരം സ്വര്‍ണ്ണവര്‍ണ്ണമായി. പിന്നീട് മറ്റേ പകുതി സ്വര്‍ണ്ണമയമാക്കാന്‍ ആ കീരി പല യജ്ഞഭൂമിയിലും പോയി. ഫലമുണ്ടായില്ല. ഒരിക്കല്‍, ലഭ്യമാകുന്നതെല്ലാം അതിഥികളുടെ സേവയ്ക്കു നല്‍കുന്ന ഒരു കുടുംബത്തെ കണ്ടു. ആ വീട്ടില്‍ ഉരുണ്ടപ്പോള്‍ ആ കീരിയുടെ ശേഷിച്ച പകുതി ശരീരഭാഗവും സ്വര്‍ണ്ണമായി. പക്ഷേ, ആ കീരി ആ കുടുംബത്തെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍, ഈ ചടങ്ങില്‍ വരാനും ഇവിടത്തെ മണ്ണില്‍ ഉരുണ്ട് ശരീരത്തിന്റെ ശേഷിച്ച പകുതി സ്വര്‍ണ്ണമാക്കാനും ഞാന്‍ ആ അതിനോടു ശുപാര്‍ശചെയ്യുമായിരുന്നു. വാസ്തവത്തില്‍ കീരി യുധിഷ്ഠിരന്റെ യാഗശാലയില്‍ പോയത് നിസ്വാര്‍ത്ഥമല്ലാത്ത, ഉള്ളില്‍ അഹംഭാവമുള്ള സേവനത്തില്‍ താന്‍ അഭിമാനിക്കുന്നില്ലെന്ന തത്വം അറിയിക്കാനാണ്. നമ്മില്‍ പലരും സമൂഹത്തിനു സേവനം ചെയ്യുന്നു, പക്ഷേ, അതില്‍ അഹംഭാവിക്കുകയും ചെയ്യുന്നു. സാധാരണക്കാരെന്ന നിലയില്‍ നമ്മള്‍ ലോകസ്വഭാവങ്ങളുള്ളവരും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു വശംവദരുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലോകത്തും ചിലരുണ്ട്, സ്വജീവിതം മുഴുവന്‍ സേവനത്തിനുഴിഞ്ഞുവെച്ച്, തിരികെ ഒന്നും പ്രതീക്ഷിക്കാതെ കഴിയുന്നവര്‍. അത്തരം ജനങ്ങളുടെ സേവനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. മനുഷ്യര്‍ മാത്രമാണ് മറ്റുള്ളവര്‍ക്കു സേവനം ചെയ്യുന്നത്, മൃഗങ്ങള്‍ തനിക്കുവേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂ. മൃഗം ഒരിക്കലും താന്‍ എന്തിനു ജനിച്ചു ലോകത്തെന്തു നേടിയെന്ന് ആലോചിക്കില്ല. ജനിക്കുമ്പോള്‍ മുതല്‍ ആവശ്യത്തിനുതിന്ന് മരിക്കുംവരെ അതു തുടരും. മൃഗം ആവശ്യത്തിനുള്ളതേ കഴിക്കൂ. എന്നാല്‍ മനുഷ്യനാകട്ടെ ചിന്തിക്കുന്ന മൃഗമെന്ന നിലയില്‍ വ്യത്യസ്തമാണ്. അവന്‍ സ്വാര്‍ത്ഥനാണെങ്കില്‍ ഒരു അസുരനാകും. അതേസമയം, മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ സ്വയം ഒരു ദേവനുമാകും. അത്തരക്കാരെ വേണം നാം പ്രോത്സാഹിപ്പിക്കാന്‍. രാജാ ഹരിശ്ചന്ദ്രനോട് ഒരിക്കല്‍ ചോദിച്ചു, താങ്കള്‍ക്ക് എന്തുവേണമെന്ന്. അദ്ദേഹം പറഞ്ഞു, എനിക്കായി ഒന്നും വേണ്ട, മറിച്ചു മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനുള്ളതാണ് വേണ്ടതെന്ന്. ദേവന്മാരും യമനും അദ്ദേഹത്തെ പരീക്ഷിക്കാന്‍ മുമ്പില്‍ കൊണ്ടുവന്ന ഓരോ പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോഴും അദ്ദേഹം സ്വന്തം ആവശ്യത്തിനായി ഒന്നും ചോദിച്ചില്ല. അപ്പോഴും ഹരിശ്ചന്ദ്രന്‍ പറഞ്ഞു, ജനങ്ങളുടെയും മൃഗങ്ങളുടെയും ക്ഷേമമല്ലാതെ തനിക്കായി ഒന്നും വേണ്ടെന്ന്. ഇങ്ങനെയാണ് നമ്മുടെ ഭൂമിയില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സേവനം ചെയ്യുമ്പോള്‍ അതനുഭവിക്കുന്നവരുടെ ക്ഷേമമല്ലാതെ ഒന്നും തിരികെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ഇന്നോ, നമ്മള്‍ കാണുന്നത് ‘മദര്‍ തെരേസാ’ മാതൃകയിലുള്ള ‘സേവാ’ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. ഇത്തരത്തിലുള്ള ‘സേവനം’ ചെയ്യരുത്. അവരുടെ സേവനങ്ങള്‍ വളരെ പ്രധാനമായിരുന്നിരിക്കാം, പക്ഷേ, ആ സേവനങ്ങള്‍ക്കു പിന്നില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു, അത് സേവിക്കുന്നവരെ ക്രിസ്തീയതയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു. ഒരാള്‍ ക്രിസ്ത്യാനിയാകണമോ എന്ന കാര്യം അയാളുടെ തീരുമാനത്തിനു വിടുക. അല്ലാതെ സേവനത്തിന്റെ പേരില്‍ ഒരാളെ ക്രിസ്ത്യാനിയാക്കി മതം മാറ്റുന്നത് സേവനത്തെത്തന്നെ അവഹേളിക്കലാണ്. സേവനം സമ്പൂര്‍ണ്ണമായും നിസ്വാര്‍ത്ഥമാകണം, ഒന്നും തിരികെ പ്രതീക്ഷിക്കാത്തതാകണം. അപ്പോള്‍ അത്തരത്തില്‍ നിസ്വാര്‍ത്ഥ സേവനം ലഭിച്ചവര്‍ക്ക് അവര്‍ ദൈവത്തെ കണ്ടുവെന്ന് അനുഭവപ്പെടും, അര്‍ഹതപ്പെട്ടവര്‍ക്ക് സേവനം ചെയ്യാന്‍ അവസരം ലഭിച്ചതിലൂടെ അവരുടെ ജന്മം സഫലമായെന്ന് സേവനം ചെയ്തയാളിനും തോന്നും. സേവനത്തിനു ശേഷം അഭിമാനമൊന്നും ഉണ്ടാകുകയുമില്ല, കാരണം ആവശ്യക്കാര്‍ക്കു സേവനം ചെയ്യാനുള്ള അവസരം കിട്ടിയതിനാല്‍. സമൂഹത്തിലെല്ലാവര്‍ക്കിടയിലും അങ്ങനെയൊരു തീഷ്ണ വികാരം ഉണ്ടാകണം. അതു നമ്മുടെ സാമൂഹ്യവികാരമായാല്‍ ആര്‍ക്കും അതില്‍ ഒരു കുഴപ്പവും ആരോപിക്കാനാവില്ല, അതു സമൂഹത്തിനു ഗുണകരമേ ആവൂ. നമ്മുടെ സ്വന്തം ജനങ്ങള്‍തന്നെ ഗൂഢാലോചനയുടെ ഭാഗമാകുകയും അതിനെതിരേ നാമൊന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍, അവര്‍ക്ക് എന്തു വിപത്തുണ്ടാകാമോ അതുണ്ടായിക്കൊണ്ടേയിരിക്കും. പുറത്തുനിന്നു വരുന്നവര്‍ക്ക് പ്രസിദ്ധമായ സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാനുണ്ടാകും, പക്ഷേ ഇവിടെ ജനിച്ചവര്‍ക്ക് പുതുതായി എന്താണ് കാട്ടിക്കൊടുക്കാനുള്ളത്. അവരെ നമുക്ക് നമ്മെ പ്രചോദിപ്പിച്ചവരെ കാട്ടിക്കൊടുക്കാം, സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച സ്ഥലങ്ങള്‍ കാട്ടിക്കൊടുക്കാം. ഇന്നും അഭിമാനം ജനിപ്പിക്കുന്ന, സമൂഹത്തോടുള്ള നമ്മുടെ കര്‍ത്തവ്യത്തെ അനുസ്മരിപ്പിക്കുന്ന അത്തരം സ്ഥലങ്ങളാണ് ആധുനിക കാലത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഇന്ന് ഇവിടെ ഭരത്പൂരിലെ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇതു രണ്ടും ഒരേയിടത്തു സംഭവിക്കുന്നതു ഞാന്‍ കാണുന്നു. ഇന്നലെ ഞാന്‍ മഹാരാജാ സൂരജ്മാലിന്റെ കൊട്ടാരം സന്ദര്‍ശിച്ചു. നമ്മുടെ പ്രൗഢമായ പൈതൃകവും ചരിത്രവും കടന്നുകയറ്റക്കാരോട് പോരാടി എങ്ങനെ സംരക്ഷിച്ചുവെന്നു ഞാന്‍ കണ്ടറിഞ്ഞു. ഇതാണു നമുക്ക് മുന്‍ഗാമികളില്‍നിന്നു കിട്ടിയത്. ഇന്നിവിടെ ഞാന്‍ കാണുന്നുണ്ട് രാഷ്ട്രത്തോടു നമുക്കുള്ള കര്‍ത്തവ്യം എന്താണെന്ന്. രാമകൃഷ്ണ പരമഹംസരും പറഞ്ഞത് ഇതുതന്നെ; മറ്റുള്ളവരില്‍ ദൈവത്തെ കാണുക, നിസ്വാര്‍ത്ഥമായി സേവനം ചെയ്യുക. നമ്മുടെ സ്വന്തം ജനങ്ങള്‍ക്കു വേണ്ടി നാം ഇവിടെത്തന്നെയുള്ളപ്പോള്‍ എന്തിനാണ് മറ്റു ചിലര്‍ അന്യദേശത്തുനിന്നെത്തി അവര്‍ക്ക് സേവനം ചെയ്യുന്നത്. നാംതന്നെ നമ്മുടെ ജനങ്ങളെ സേവിക്കണം, ആ ജോലിക്ക് പുറത്തുനിന്നു വരുന്നവരെ ചുമതലപ്പെടുത്തരുത്. അര്‍ഹിക്കുന്ന ഒരാളെ സേവിച്ചാല്‍ അവനോ അവളോ സ്വന്തം കാലില്‍നില്‍ക്കുകയും അര്‍ഹരായ മറ്റുള്ളവരെ സേവിക്കാന്‍ തയ്യാറാകുകയും ചെയ്യും. വിവിധ തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളുണ്ട്. ആവശ്യക്കാര്‍ക്ക് ലഭ്യമല്ലാത്തതെന്തോ അതു നല്‍കിയുള്ള സേവമാണ് ഒന്ന്. മറ്റൊന്ന്, ഇല്ലാത്തതുണ്ടാക്കാനുള്ള വഴി പഠിപ്പിച്ചുകൊടുക്കുകയാണ്. വിശക്കുന്ന ഒരാള്‍ക്കു ഭക്ഷണം കൊടുക്കുന്നതും ഭക്ഷണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസമുണ്ട് ഇതു തമ്മില്‍.  അങ്ങനെ നോക്കുമ്പോള്‍ ഓരോരുത്തരും സ്വയം സമ്പാദിക്കുന്ന സ്ഥിതിവിശേഷത്തില്‍ എല്ലാവര്‍ക്കും സേവനം ആവശ്യം വരുന്നില്ല. ഇതിലേതെങ്കിലും ഒന്നുറപ്പാക്കുകയാണ് മുഖ്യം, അതായത് ഒന്നുകില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുക, അല്ലെങ്കില്‍ ഭക്ഷണ സമ്പാദനത്തിനു വഴി പഠിപ്പിച്ചുക്കൊടുക്കുക, എല്ലാവര്‍ക്കും ഭക്ഷണ സമ്പാദന മാര്‍ഗ്ഗമറിയാം അതിനാല്‍ ആരും വിശപ്പോടെ ഉറങ്ങുന്നില്ലെന്നുറപ്പാക്കുക. ഇതു സംഭവിക്കണമെങ്കില്‍ ആവശ്യക്കാരെല്ലാം നമ്മുടെ സ്വന്തമാണെന്നും നമ്മുടെ ജീവിതം അവര്‍ക്കുള്ളതാണെന്നും നമുക്കു തോന്നണം. ഇത്തരം ജനങ്ങളെ രൂപപ്പെടുത്തുകയാണ് വാസ്തവത്തില്‍ ഏറ്റവും വലിയ സേവനം. ഇവിടെ ഈ സ്ഥലത്ത് നാം സേവനത്തിന്റെ ഈ നാലു രൂപങ്ങളും കാണുന്നു. അടിസ്ഥാന ആവശ്യങ്ങളുടെ കാര്യം ശ്രദ്ധിക്കണം, സ്വയം സേവിക്കുന്നതെങ്ങനെയെന്നു ജനങ്ങള്‍ അറിയണം. പിന്നെ ഓരോരുത്തരും മറ്റുള്ളവരെ, വിവിധ തരത്തിലുള്ള ആ ശേഷികളും കഴിവും നേടാന്‍ പരിശീലിപ്പിക്കണം, ഒടുവില്‍, ഇവയ്‌ക്കെല്ലം വേണ്ടത് ഒരുക്കുന്നവരെ കണ്ടെത്തണം. ഇതുവഴി നമ്മുടെ ജീവിതം സമ്പന്നവും പുണ്യവുമാണെന്നു തോന്നിത്തുടങ്ങും. നമ്മള്‍ സ്വയം സേവാപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും നിസ്വാര്‍ത്ഥ സേവനത്തിനു കൂടുതല്‍ പേരെ അതില്‍ മുഴുമിപ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ പുണ്യമാകും.  ഇത് ഒരു തീര്‍ത്ഥാടനത്തില്‍നിന്നു നാം നേടുന്ന പുണ്യത്തിനും മേലേ ആണ്. മറാത്തിയാണ് എന്റെ മാതൃഭാഷ. അതില്‍ അച്ഛനെ ‘തീര്‍ത്ഥരൂപന്‍’ എന്നു ഞാന്‍ വിളിക്കുമ്പേള്‍ അതിന്റെ അര്‍ത്ഥം സര്‍വേശ്വരനായ ഭഗവാനെ സേവിക്കുകവഴി സ്വയം പുണ്യനായ, അതുവഴി ഈ ലോകത്തിന്റെ മുഴുവന്‍ സംരക്ഷകനായവനേ എന്നാണര്‍ത്ഥമാക്കുന്നത്. അതേപോലെ, നിങ്ങളും സേവനങ്ങളില്‍ വ്യാപൃതരായി ഈശ്വര സേവ ചെയ്ത് ഒരിക്കല്‍ പുണ്യവാന്മാരാകണം. ഇത്രയും പറഞ്ഞ് ഞാന്‍ എല്ലാവരോടും ബഹുമാനത്തോടെ അവസാനിപ്പിക്കുന്നു.
കടപ്പാട്: ജന്മഭൂമി
http://www.janmabhumidaily.com/news269931