ചൈനയുടെ ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയിലേക്ക് പതിക്കും


ചൈനയുടെ ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയിലേക്ക് പതിക്കും, ആശങ്കയോടെ ലോകം
നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ഏറെ കൊട്ടിഘോഷിച്ച് തയ്യാറാക്കിയ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നു.  നിലയത്തിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്.

8500 കിലോയിലധികം ഭാരമുള്ളതാണ് ടിയാന്‍ഗോങ് എന്ന ബഹിരാകാശ നിലയം. സ്വര്‍ഗീയ കൊട്ടാരം എന്നാണ് ഈ വാക്കിനര്‍ഥം. 2011 ലാണ് തങ്ങളുടെ സ്വപ്‌ന പദ്ധതി ബഹിരാകാശത്ത് വിജയകരമായി ചൈന കൂട്ടിയോജിപ്പിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി ചൈനീസ് ശാസ്ച്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണം നടത്താനുതകുന്ന തരത്തിലാണ് ടിയാങ്‌ഗോങ് നിര്‍മിച്ചത്. 2012ല്‍ ഷെന്‍ഷൂ 10വില്‍ ബഹിരാകാശ യാത്രികരും ടിയാന്‍ഗോങ്ങിലെത്തി. 2022 ല്‍ ബഹിരാകാശ നിലയം പ്രവര്‍ത്തന സജ്ജമാക്കുകകയെന്ന ലക്ഷ്യത്തോടെ മുന്നേറുകയായിരുന്നു ചൈനീസ് ഗവേഷകര്‍. 

ബഹിരാകാശ രംഗത്തെ അതികായന്‍മാരാകാനുള്ള  ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം ഗവേകര്‍ക്ക് നഷ്ടപ്പെടുന്നത്. നിയന്ത്രണം തിരിച്ചുപിടിക്കാന്‍ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഒടുവില്‍ ഇക്കാര്യം അവര്‍ ലോകത്തിന് മുന്നില്‍ തുറന്നുസമ്മതിച്ചു. കഴിഞ്ഞ സെപ്റ്റബംബറിലാണ് ചൈനയുടെ ബഹിരാകാശ മോഹം പൊലിഞ്ഞത്. 

2017 ഒക്ടോബറിനും 2018 ഏപ്രിലിനുമിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്വര്‍ഗകൊട്ടാരം ഭൂമിയിലേക്ക് പതിച്ചേക്കുമെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതേസമയം ചൈനീസ് നിലയത്തിന്റെ മിക്കഭാഗങ്ങളും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിത്തീരുമെങ്കിലും 100 കിലോയോളം വരുന്ന ഭാഗങ്ങള്‍ ഭൗമോപരിതലത്തില്‍ പതിച്ചേക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഭൂമിയില്‍ എവിടെയാണ് പതിക്കുക എന്നകാര്യത്തില്‍ ഒരുറപ്പും നല്‍കാന്‍ ചൈനീസ് ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. നിലവില്‍ ടിയാങ് ഗോങ്ങിന്റെ ഭ്രമണപഥം ഭൂമിയില്‍ നിന്ന് 300 കിലോമീറ്ററിലും താഴെയാണ്. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് 1979ല്‍ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം ‘സ്‌കൈലാബ്’ വീഴാനൊരുങ്ങിയപ്പോഴുണ്ടായ അതേ ആശങ്കയാണ് ഇനി വരാനിരിക്കുന്നത്. ഭൂമിയിലെത്തും മുന്‍പ് കത്തിത്തീരുമെന്ന് കരുതിയെങ്കിലും സ്‌കൈലാബ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ഭൗമോപരിതലത്തിന് വെറും 16 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് സ്‌കൈലാബിന്റെ ഘടകങ്ങള്‍വേര്‍പിരിഞ്ഞത്.  ദീര്‍ഘകാലം ബഹിരാകാശത്ത് നിലനില്‍ക്കേണ്ടതിനാല്‍ ചൂടിനെയും റേഡിയേഷനുകളെയുമെല്ലാം പ്രതിരോധിക്കുന്ന തരം വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഭാഗങ്ങള്‍ ഭൂമിയിലേക്കെത്തുമ്പോള്‍ കത്തിത്തീരില്ലെന്നതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നത്.